സിനിമഭ്രാന്ത് മൂത്ത ആ കാലത്ത് നാട്ടിൽ പോകുന്ന ദിവസവും തിരികെ ഹൊസ്റ്റലിലെക്ക് വരുന്ന ദിവസവും കാണാറുള്ള സിനിമകള്ക്ക് വേണ്ടി മാത്രം ജീവിച്ചിരുന്ന കാലം.
വീട്ടില് നിന്നുംകിട്ടിയ ഹോസ്റൽ ഫീസിനത്തിൽ അഞ്ഞൂറും രണ്ടാഴ്ചത്തെ പോക്കറ്റ് മണിയും വഴിച്ചിലവും കൂട്ടി നൂറ്റമ്പത് ഉറുപ്പികയും ആകെ മൊത്തം അറു നൂറ്റമ്പതു ഉറുപ്പികയും കൊണ്ട് ഞാൻ കോഴിക്കോട്ടെത്തി. വയനാട്ടിൽ നിന്നുള്ള ഷമീരിനെയും കോട്ടക്കലുള്ള കബീറിനെയും വടകരയുള്ള സഹലിനെയും കാത്തു ഞാൻ മുമ്പേ പറഞ്ഞുറപ്പിച്ച പ്രകാരം അപ്സര തീയേറ്റരിന്റെ ഇടവഴിയിൽ അവരെയും പ്രതീക്ഷിച്ചു നില്ക്കുന്നു. അടുത്തുള്ള ഇടവഴിയിൽ ഒരാള്ക്കൂട്ടം. നേരെ അങ്ങോട്ട് പിടിച്ചു. ആള്ക്കൂട്ടത്തിനിടയിലൂടെ നുഴഞ്ഞു കയറി. നോക്കുമ്പോ ഒരുത്തനുണ്ട് ഒരു പെന്സിലും നീണ്ട വിളക്കിനിടുന്ന നാടയും (തിരി) സംഭവം അവതരിപ്പിക്കുന്നു. സിമ്പിൾ... നാട നേർ പകുതിയായി മടക്കുന്നു. പിന്നെ മടക്കി പിടിച്ച നടുവിന്റെ അറ്റത്തു പിടിച്ചു വിവിദ ചുരുളുകളാക്കി മടക്കുന്നു. മടക്കുമ്പോൾ നടുഭാഗം ശ്രദ്ധിക്കാൻ നാടകുത്തുകാരൻ ഇടയ്ക്കിടെ ഓർമിപ്പിക്കും. അവിടെ പെൻസിൽ കൊണ്ട് കുത്തിപ്പിടിക്കും. അയാള് ചുരുളഴിച് നാട വലിക്കുമ്പോൾ പെൻസിൽ നാടയുടെ മടക്കിനുള്ളിൽ കുടുങ്ങിയാ പൈസ നമ്മക്ക്. അല്ലെങ്കിൽ കമ്പനിക്ക്.
സംഗതി കുടുങ്ങിയാ നമ്മൾ വെക്കുന്ന പൈസയുടെ തുല്യമുള്ള സംഖ്യ ആണ് ഓഫർ. സംഭവം നോക്കിപ്പടിച്ചു. സിമ്പിൾ..ഏതു പൊട്ടനും പറ്റും. പിന്നെന്താ അത്ര മോശം ഡിഗ്രിയൊന്നും അല്ലാത്ത പ്രീ ഡിഗ്രിക്ക് പഠിക്കുന്ന എനിക്ക് ഇത് വെറും സിമ്പിൾ പ്രശനം. മനക്കോട്ട കെട്ടി 650ഉം 650ഉം 1300. കൂടുകാരോത്തു പ്ലാൻ ചെയ്ത ലക്ഷദീപ് ട്രിപ്പ് വീട്ടിൽ അവതരിപ്പിച്ചു പാസ്സാക്കാൻ പറ്റിയിട്ടില്ല. അതിനുള്ള പൈസ ഞാൻ ഇന്നിവിടുന്നു ഉണ്ടാക്കും. അടുത്ത വീട്ടില്പോക്കിൽ എന്നും കൊണ്ട് പോവാറുള്ള സവർജിലിക്ക് (അന്ന് വില നമുക്ക് താങ്ങാൻ പറ്റുന്ന ഒരു ഫ്രൂട്ട്) പകരം ആപ്പിളും മുന്തിരിയും കൊണ്ട് പോയി കുഞ്ഞു പെങ്ങളെ ഞെട്ടിക്കണം.
അതിനിടക്ക് ഒരാൾ ഒത്ത നടുക്ക പെൻസിൽ കുത്തി 100 വെച്ചു . ചുറ്റും നിൽക്കുന്നവരിൽ താളം പറയാൻ കുറച്ചു ആൾക്കാർ. അവിടെ കുത്തല്ല, അപ്പൊറത്ത് കുത്ത്. അയാള്ക്ക് അടിച്ചു. പിന്നേം ഒരുത്തന് ..അവനും കിട്ടി.. ഞാൻ അയാളുടെ കയ്യിൽ നിന്നു പെൻസിൽ വാങ്ങി.
അയാള് വീണ്ടും നാടച്ചുരുട്ടി. ഞാൻ കൃത്യം നടുവിന് തന്നെ കുത്തി 100 വെച്ചു . അടിച്ചു മോനേ..അയാള് പിന്നേം നാട ചുരുട്ടി. ഇത്തവണ എന്റെ പുത്തി ഉണർന്നു. സംഭവം ഉറപ്പു. ഒത്ത നടുതന്നെ ഞാൻ കണ്ടു പിടിച്ചു. " വെച്ചോ ഇത് ഷുവറാ " താളം പറയുന്ന ആൾ എന്നെ പ്രോത്സാഹിപ്പിച്ചു. എനിക്ക് ആവേശമായി..കീശയിൽ നിന്നും അഞ്ഞൂറിന്റെ ഒറ്റ നോട്ടെടുത്ത് കളത്തിലേക്ക് ഒരേറു. അയാള് നാട വലിച്ചു.. പെന്സിലിനു കുടുങ്ങാതെ നാട അഴിഞ്ഞു. അഞ്ഞൂറ് ഡിം. " ഞാൻ അപ്പളെ പറഞ്ഞതല്ലേ ആട കുത്തണ്ടാ കുത്തണ്ടാന്നു " പിന്നിൽ നിന്നും ഒരു താളം പറയുന്ന പന്നിയുടെ കമന്റ് .
ആ ഞെട്ടലിൽ ഞാൻ എന്റെ ഹോസ്റൽ ഫീസിന്റെ കാര്യം ഓർത്തു. വേറൊരാൾ എന്റെ കയ്യിൽ നിന്നും പെൻസിൽ വാങ്ങി കുത്തി.
അയാള് കുത്തിയപ്പോ കൃത്യമായി അടിച്ചു. പിന്നിൽ നിന്ന ഒരു പന്നീടെ മോൻ പറഞ്ഞു ..."അയാള് കുത്തുന്നതിൽ വെച്ചോ...ഉറപ്പായും അടിക്കും" അയാള് കുത്തി..ഞാനും വെച്ചു 100..ഇത്തവണയും കൃത്യമായി പോയിക്കിട്ടി.
പിന്നെ വാശിയായിരുന്നു. പോയ പൈസ തിരിച്ചു പിടിക്കാൻ നൂറു പിന്നെയും വെ ച്ചു. എവട ..അതും പോയിക്കിട്ടി. അവസാനം ബാക്കിയുള്ള അൻപതും വെച്ചൊരു ശ്രമം. അതും പന്നി നായിന്റെ മോന് കിട്ടി.
ദുഖ ഭാരം താങ്ങാൻ ആവാതെ ഞാൻ തിരിച്ചു അപ്സരയുടെ നേർക്ക് നടന്നു. എന്നെയും വെയിറ്റ് ചെയ്ത് നില്ക്കുന്ന ചങ്ങായിമാരോട് കാര്യം അവതരിപ്പിച്ചു. നിസ്സഹായനായ എന്നെയും കൂട്ടി നാട കുത്ത് നടത്തിയ സ്ഥലത്ത് എത്തിയപ്പോൾ അവിടെ ശൂന്യം. എല്ലാരും സ്കൂട്ടായിരുന്നു. ഒരു പോക്കറ്റടി കഥയും ഉണ്ടാക്കി ഞങ്ങൾ സിനിമക്ക് കേറി. പക്ഷേ സിനിമ സ്ക്രീനിൽ കളിക്കുന്നതല്ലാതെ എന്റെ മനസ്സ് മുഴുവൻ അഴിഞ്ഞു പോവുന്ന നാടകളിലായിരുന്നു.
ഹൊസ്റ്റലിലും വീട്ടിലും പോക്കറ്റടിക്കഥ വർക്ക് ഔട്ട് ആയി. എന്നാലും പോയ 650 ഓർക്കുമ്പോൾ ഇന്നും മനസ്സിന് ഒരു വിങ്ങൽ.
പിന്നെ ഞാൻ പഠിച്ചു.. നാടകുത്തിന്റെ ഗുട്ടന്സ്. ആദ്യം പൈസ അടിച്ചവരും പിന്നെ പിന്നിൽ നിന്നും താളം പറയുന്നവരും ഒരേ കമ്പനിക്കാർ തന്നെയാണെന്ന സത്യം. കണ്ടു നില്ക്കുന്നവരെ കുഴിയിൽ ചാടിക്കാൻ അവർ വെക്കുന്നു...അടിക്കുന്നു.
പിന്കുറി: നാടകുത്തിനു ഒരു ടെക്നിക്ക് ഉണ്ട്. കുത്തുകാരന് തീരുമാനിക്കാം ഇത് കുടുക്കണോ വേണ്ടയോ എന്ന്. ആ ട്രിക്ക് പഠിക്കണം എന്നുള്ളവർ എന്റെ ബാങ്ക് അക്കൗന്ടിൽ വെറും നൂറു രൂപ അടച്ചു പേർസണലായി ബന്ധപ്പെടുക. പഠിപ്പിച്ചു തരാം.